തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. ബാലരാമപുരത്തും കോവളത്തുമായി ഇന്നലെ (ഒക്ടോബർ 22) രണ്ട് പേർക്ക് നേരെയാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്.(Stray dog attack again in Thiruvananthapuram)
ബാലരാമപുരം കട്ടച്ചൽക്കുഴിയിൽ 35-കാരിയായ സുഭദ്ര എന്ന വീട്ടമ്മയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തുണി കഴുകിക്കൊണ്ടിരിക്കുമ്പോൾ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ സുഭദ്രയുടെ കവിളിലാണ് കടിയേറ്റത്.
വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവളം കെ.എസ് റോഡിൽ വെച്ച് ഒരു വനിതാ ഡോക്ടർക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. ഒരു ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന ഡോ. ടിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. കടിയേൽക്കാതിരുന്നെങ്കിലും, അക്രമാസക്തമായെത്തിയ നായ ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി.