പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ് അദ്ദേഹം.(SIT to take Rahul Mamkootathil in custody in third rape case)
പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് പ്രതിയെ തെളിവെടുപ്പിന് വിധേയനാക്കും. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ഈ ഫോൺ കണ്ടെത്തുന്നത് കേസിൽ നിർണ്ണായകമാണ്.
കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിക്കും. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും റിസപ്ഷനിലെ രജിസ്റ്ററുകൾ പരിശോധിക്കുകയും ചെയ്തു. മാവേലിക്കര സബ് ജയിലിൽ 26/2026-ാം നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാഹുലിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞ ശേഷം മാത്രം ജാമ്യാപേക്ഷയിൽ വാദം നടത്തിയാൽ മതിയെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താനും തളയ്ക്കാനുമായി കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.