പത്തനംതിട്ട: മൂന്നാമത്തെ പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിൽ ശാസ്ത്രീയ തെളിവ് ഉറപ്പാക്കുന്നതിനായി രാഹുലിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചു.(SIT collects samples for DNA testing in Rahul Mamkootathil case)
പരാതിക്കാരിയെ ശാരീരികമായി മർദ്ദിച്ച ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ഫോണിന്റെ ലോക്ക് പാറ്റേൺ വെളിപ്പെടുത്താൻ രാഹുൽ തയ്യാറായിട്ടില്ല. അന്വേഷണത്തോട് പൂർണ്ണമായും നിസ്സഹകരിക്കുന്ന നിലപാടാണ് പ്രതി സ്വീകരിക്കുന്നത്.
യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ റിപ്പോർട്ടാണ് കേസിൽ രാഹുലിനെതിരെ പോലീസിന് ലഭിച്ച ഏറ്റവും ശക്തമായ തെളിവ്. ഈ ഡിഎൻഎ ഫലം രാഹുലിന്റേതുമായി ഒത്തുനോക്കാനാണ് രക്തസാമ്പിളുകൾ ശേഖരിച്ചത്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിച്ച ശേഷം, ഗർഭിണിയായപ്പോൾ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹോട്ടലിൽ ഒരുമിച്ചു താമസിച്ചതിന്റെ രേഖകളും വാട്സ്ആപ്പ് ചാറ്റുകളും പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നുമാണ് രാഹുൽ കോടതിയിൽ വാദിക്കുന്നത്.