കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Clashes in front of the shop in Kozhikode)
കോഴിക്കോട് പാളയത്തിന് സമീപം പുതുതായി പ്രവർത്തനം ആരംഭിച്ച കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വിചിത്രമായ ഈ ഓഫർ പ്രഖ്യാപിച്ചത്. ഒരു രൂപ വാലറ്റിൽ കരുതി എത്തുന്നവർക്ക് ഷൂകൾ വെറും ഒരു രൂപയ്ക്ക് നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം. ഓഫർ കേട്ടറിഞ്ഞ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെയുള്ളവർ കടയ്ക്ക് മുന്നിൽ തമ്പടിച്ചു.
രാവിലെ 10 മണിക്ക് കട തുറക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും, പുലർച്ചെ എത്തിയവർക്ക് തന്നെ ഓഫർ നൽകി തീർത്തുവെന്ന കടയുടമകളുടെ വിശദീകരണം പുറത്തുനിന്നവരെ പ്രകോപിപ്പിച്ചു. ജനക്കൂട്ടം റോഡ് ഉപരോധിക്കുന്ന നിലയിലേക്ക് എത്തിയതോടെ പോലീസ് സ്ഥലത്തെത്തി. പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നവർക്ക് നേരെ പോലീസ് ലാത്തിവീശി.

