ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. പുന്നപ്ര സ്വദേശിനി ഉഷയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Serious mistake, cannot be justified, H Salam MLA on the incident of forgetting scissors in housewife’s stomach)
ഇതൊരു ചെറിയ തെറ്റല്ല. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ആർക്കും നീതീകരിക്കാൻ കഴിയാത്ത കാര്യമാണിത്. അന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. വീഴ്ച മറച്ചുവെക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നും, വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയോ എന്നും സമിതി അന്വേഷിക്കും. ഒരു ഡോക്ടർ വരുത്തിയ പിഴവ് ആശുപത്രിയുടെ ആകെ പിഴവായി കാണാനാവില്ല. എങ്കിലും, കുടുംബത്തിന്റെ താല്പര്യപ്രകാരം അവർ ആഗ്രഹിക്കുന്ന ആശുപത്രിയിൽ തുടർചികിത്സ ഉറപ്പാക്കും.
നിലവിൽ കെ.സി വേണുഗോപാൽ എം.പി ഇടപെട്ട് അവരെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അവിടെ വിദഗ്ധ പരിശോധനകൾ നടന്നു വരികയാണ്. ശസ്ത്രക്രിയയിലൂടെ വയറ്റിലെ കത്രിക എത്രയും വേഗം പുറത്തെടുക്കാനാണ് തീരുമാനം.

