തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും അനുബന്ധ വിഷയങ്ങളിലും സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ഉൾപ്പെടെയുള്ള ഭരണഘടനാപരമായ വിഷയങ്ങളാണ് കോടതിയുടെ സജീവ പരിഗണനയിലുള്ളത്.(Sabarimala women entry, Nine-member constitution bench to hear arguments from tomorrow)
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, എ. അമാനുള്ള, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. കേരളം പോളിങ് ബൂത്തിലെത്തുന്ന തിരഞ്ഞെടുപ്പ് ദിനം ഉൾപ്പെടെയുള്ള അടുത്ത മൂന്ന് ദിവസങ്ങളിൽ നിർണ്ണായക വാദങ്ങൾ നടക്കും. ഏപ്രിൽ 7 മുതൽ 9 വരെ യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഏപ്രിൽ 14 മുതൽ 16 വരെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങൾ കോടതി കേൾക്കും.
യുവതീപ്രവേശന വിഷയത്തിൽ മുൻപ് സ്വീകരിച്ച അനുകൂല നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടെന്നാണ് വിവരം. യുവതീപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചിരിക്കുന്നത്. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുകയെന്നാണ് സൂചന. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം ഉറച്ചുനിൽക്കും. ശബരിമലയിലെ യുവതീപ്രവേശനം മാത്രമല്ല, സമാനമായ മറ്റ് മതപരമായ അവകാശങ്ങളും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള നിയമപരമായ അതിർവരമ്പുകൾ എന്നിവയും കോടതി പരിശോധിക്കും.

