റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ച് അപകടം. തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ തിങ്കളാഴ്ച രാവിലെ 7.45-ഓടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് തീർഥാടകർക്ക് ഗുരുതരമായി പരിക്കേറ്റു.(Sabarimala pilgrims' bus crashes into other vehicles, 3 seriously injured)
തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് രണ്ട് കാറുകളിലും മറ്റൊരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാ വാഹനങ്ങളിലും ശബരിമല തീർഥാടകരായിരുന്നു ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ഉടൻ തന്നെ എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കുകളേറ്റ മറ്റ് യാത്രക്കാരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ കനത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കോടതി ഉത്തരവ് പ്രകാരം ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പുതിയ റോഡിലൂടെയാണ് കടത്തിവിടേണ്ടത്. എന്നാൽ അധികൃതർ ഇത് ലംഘിച്ച് തുലാപ്പള്ളി – ശബരിമല പഴയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.