കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം (Sabarimala Gold Theft Case). തന്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ SIT കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ഒരു ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
തന്ത്രി ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള ഉദ്യോഗസ്ഥനല്ലെങ്കിലും ബോർഡിന് കീഴിൽ വരുന്നയാളാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2024-25 വർഷത്തിൽ വിവിധ ആവശ്യങ്ങൾക്കായി തന്ത്രി ഏഴ് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. അതിനാൽ അദ്ദേഹം ‘പൊതുസേവകൻ’ എന്ന പരിധിയിൽ വരുമെന്നും അഴിമതി നിരോധന നിയമം ബാധകമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ തന്ത്രിക്കെതിരെ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമെന്നും അവർ ചൂണ്ടിക്കാട്ടി. ശബരിമല കൊടിമര മാറ്റവുമായി ബന്ധപ്പെട്ട പരാതികളിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക വിജിലൻസ് സംഘത്തെ നിയമിച്ചു.
കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യഹർജിന്മേലുള്ള വാദം പൂർത്തിയായി. കേസിൽ ഈ മാസം 18-ന് കോടതി വിധി പ്രസ്താവിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന SIT നിലപാട് ശരിവെക്കുന്ന തരത്തിലുള്ള സാമ്പത്തിക രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.



