കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ നിക്ഷേപങ്ങളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസിക്യൂഷൻ വാദം നടന്നത്.
കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തിൽ തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപമുള്ളതായി SIT കണ്ടെത്തി. ഈ തുകയുടെ സ്രോതസ്സ് സംബന്ധിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് 2004 മുതൽ ദൃഢമായ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടത്.
2024-25 സാമ്പത്തിക വർഷം തന്ത്രി ഏഴ് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിട്ടുണ്ട്. ദേവസ്വം ഫണ്ട് കൈപ്പറ്റുന്നതിനാൽ തന്ത്രി ‘പൊതുസേവകൻ’ (Public Servant) എന്ന ഗണത്തിൽ ഉൾപ്പെടുമെന്നും അതിനാൽ അഴിമതി വിരുദ്ധ നിയമങ്ങൾ ബാധകമാണെന്നും SIT വാദിച്ചു. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും ഭരണപരമായ (Administrative) കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. വൈക്കം ക്ഷേത്രത്തിലെ കേസുമായി ബന്ധപ്പെട്ട മുൻ കോടതി ഉത്തരവുകൾ ഉദ്ധരിച്ചായിരുന്നു ഈ വാദം.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തന്ത്രി സമർപ്പിച്ച ജാമ്യഹർജികളിലാണ് ഫെബ്രുവരി 18-ന് വിധി വരുന്നത്. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത് കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്.



