തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഗോവർധന്റെ വീട്ടിൽ അഞ്ചംഗ സംഘം ഇന്ന് രാവിലെ പരിശോധന നടത്തി. ഗോവർധന്റെ ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ സംഘം ശേഖരിച്ചു. ഇയാളുടെ ബാങ്കിടപാടുകളിലൂടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക വിവരങ്ങൾ കണ്ടെത്താനാണ് നീക്കം. ഇത് മൂന്നാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ പരിശോധന നടത്തുന്നത്.(Sabarimala gold theft case, SIT inspects Govardhan’s house)
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ക്രമക്കേട് നടന്നെന്ന ആരോപണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിഷേധിച്ചു. അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ മൂന്ന് കോടി രൂപയാണ് ചെലവായത്. ഈ തുക പൂർണ്ണമായും സ്‌പോൺസർഷിപ്പിലൂടെയാണ് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ എന്നതിൽ നിന്ന് 3 കോടി രൂപ അഡ്വാൻസായി എടുത്തിരുന്നു. എന്നാൽ 2025 ഒക്ടോബർ 17-ന് സ്‌പോൺസർഷിപ്പ് തുക ലഭിച്ച മുറയ്ക്ക് ഈ തുക കൃത്യമായി ബോർഡിലേക്ക് തിരിച്ചടച്ചു. ആകെ ചെലവ് 4.5 കോടി രൂപയും ജിഎസ്ടിയും ആണെന്ന് ദേവസ്വം കമ്മീഷണർ 2025 നവംബറിൽ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



