പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി. 1998-ൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിഞ്ഞുനൽകിയ ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളി എന്നിവയിൽനിന്ന് സാംപിളുകൾ ഇന്ന് ശേഖരിക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണസംഘം സന്നിധാനത്തെത്തിയത്.(Sabarimala gold theft case, SIT at Sannidhanam, crucial sample testing today)
തിങ്കളാഴ്ച ഉച്ചയ്ക്ക് നടയടയ്ക്കുന്ന സമയത്താണ് സാംപിളെടുപ്പ് നടപടികൾ ആരംഭിക്കുക. ശാസ്ത്രീയമായ രീതിയിൽ സാംപിളുകൾ എടുക്കുന്നതിനായി വിദഗ്ധരും സംഘത്തോടൊപ്പം എത്തിയിട്ടുണ്ട്.
ശ്രീകോവിലിന്‍റെ ഭാഗമായവയിൽനിന്ന് സാംപിളുകൾ എടുക്കുന്നതിന് മുമ്പ് തന്ത്രി മുഖേന ദേവന്‍റെ അനുജ്ഞ വാങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങുന്ന സാംപിളെടുപ്പ് നടപടികൾ മൂന്ന് മണിക്കു മുമ്പ് പൂർത്തിയാക്കും.
പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന എസ്.പി. എസ്. ശശിധരൻ ഉൾപ്പെടെ 15 പേരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. ഈ പരിശോധനയുടെ ഫലം സ്വർണക്കൊള്ള കേസിന്‍റെ അന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവാകും.