പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുശേഖരണം രണ്ടാം ദിനത്തിലേക്ക് കടന്നു. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലിലെ സ്വർണ്ണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് തുടരുകയാണ്. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നത്.(Sabarimala gold theft case, Sample collection for scientific testing enters second day)
ശ്രീകോവിലിന് പിൻഭാഗത്തെ തൂണുകളിലെ സ്വർണ്ണപ്പാളികളാണ് ആദ്യം ഇളക്കി പരിശോധിച്ചത്. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണത്തിന്റെ അളവും ഗുണനിലവാരവും പരിശോധിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ശേഖരണമാണ് ഇന്ന് നടക്കുന്നത്. ലീഗൽ മെട്രോളജിയിലെ ഗോൾഡ് അസസ്‌മെന്റ് വിഭാഗവും അന്വേഷണ സംഘത്തോടൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, സ്വർണ്ണത്തിന്റെ കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്താനാണ് പരിശോധന. ഇതിനുശേഷം അന്വേഷണ സംഘം വിശദമായ കുറ്റപത്രം സമർപ്പിക്കും.
അതേസമയം, കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. തന്നെ പ്രതി ചേർത്ത എഫ്‌ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം.



