പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറോളമായി റെയ്ഡ് നടക്കുകയാണ്.(Sabarimala gold theft case, Raid continues at A Padmakumar's house)
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നടത്തിയ ഇടപെടലുകൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനായി, ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ 'ചെമ്പ് പാളികൾ' എന്ന് എഴുതിച്ചേർത്തത് പത്മകുമാർ ആണെന്ന എസ്.ഐ.ടി.യുടെ നിർണായക കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
അതേസമയം, കട്ടിള പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാരും ആവശ്യപ്പെട്ടു എന്ന പത്മകുമാറിൻ്റെ മൊഴിയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്. ഈ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ.ടി. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റി സർക്കാറിനും അപേക്ഷ നൽകിയിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാൻ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു എന്നും പത്മകുമാർ പറയുന്നു. താൻ ഫയലൊന്നും കണ്ടിട്ടില്ലെന്നാണ് കടകംപള്ളി വിശദീകരിക്കുന്നത്.
തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷം പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എസ്.ഐ.ടി. പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയുമായുള്ള പല ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിരുന്നു. പോറ്റിയുടെ സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് മണ്ഡലത്തിൽ കടകംപള്ളി ചില പദ്ധതികൾ നടത്തിയതായും എസ്.ഐ.ടിക്ക് വിവരമുണ്ട്. ഈ ബന്ധം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചോ എന്നതടക്കം വിശദമായി അന്വേഷിക്കും.