തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശങ്ങൾ. ഇതോടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലേക്ക് വരികയാണ് എന്നാണ് സൂചന.(Sabarimala gold theft case, Is the global Ayyappa Sangamam also under investigation?)
പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് ആഗോള അയ്യപ്പ സംഗമം നടന്നത്. എന്നാൽ ഇങ്ങനെയൊരു സംഗമം നടത്താൻ തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. അയ്യപ്പ സംഗമത്തിനായി ചെലവാക്കിയ തുകയുടെ വിനിയോഗത്തിൽ വലിയ തോതിലുള്ള അവ്യക്തതകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ വൻ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അയ്യപ്പ സംഗമത്തിനായി സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ പണം കൈപ്പറ്റരുതെന്ന് കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്താമെന്നായിരുന്നു ബോർഡിന്റെ വാദം. എട്ട് കോടി രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു.അയ്യപ്പ സംഗമവും പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ, തിങ്കളാഴ്ച അടിയന്തര യോഗം വിളിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസ് ഡയറിയും ദേവസ്വം ബോർഡിൽ നിന്ന് പിടിച്ചെടുത്ത സുപ്രധാന രേഖകളും വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് ഇന്ന് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രേഖകൾ പരിശോധിച്ചാൽ മാത്രമേ പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം വ്യക്തമാകൂ. ഇന്ന് തന്നെ കത്ത് കൈമാറും.
കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് ഗുരുതരമായ ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടൻ ജയറാമിനെ ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ബന്ധമുള്ള പത്തോളം പേർക്ക് കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്.
അതേസമയം, എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക. അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിന് വഴിതെളിഞ്ഞത്. കേസിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ഇന്ന് വിധി പറയുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. തന്ത്രിയുടെ രണ്ട് ജാമ്യഹർജികളിലും വാദം പൂർത്തിയായി. ഈ മാസം 18-നാണ് കോടതി വിധി പ്രസ്താവിക്കുക. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.



