കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പ്രതികളെയും സാക്ഷികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.(Sabarimala gold theft case, ED to question more accused)
ഇടനിലക്കാരനായ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ എന്നിവർ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായേക്കും. നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ജയശ്രീയുടെ അറസ്റ്റ്, ആരോഗ്യനില പരിഗണിച്ച് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഈ ആനുകൂല്യം.
കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചനകൾ. കൂടാതെ, പ്രമുഖ നടൻ ജയറാമിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും.



