കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, A Padmakumar’s bail plea in court today)
പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നതാണ് ജാമ്യാപേക്ഷ സമർപ്പിക്കാൻ കാരണം. നിയമപ്രകാരമുള്ള 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് പരിഗണിക്കുന്ന ഹർജിയിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയവെയാണ് ദ്വാരപാലക ശില്പ നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡ് കാലാവധി പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന് ജയിലിൽ തുടരേണ്ടി വരും. രണ്ടാമത്തെ കേസിലും 90 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.



