പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകിയിട്ടുണ്ട്.(Sabarimala gold robbery case, SIT to re-take custody of Murari Babu and Sudheesh Kumar)
പ്രതികളിലൊരാളായ മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ (നവംബർ 7) പരിഗണിക്കും. കേസിൽ ആറാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി.
ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതിയെ നിയമിക്കാൻ നീക്കം തുടങ്ങി. നിലവിലെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം അജികുമാറിന്റെയും കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചു.
കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ, സ്വർണപ്പാളി മോഷണക്കേസും കോടതി പരാമർശങ്ങളും ചൂണ്ടിക്കാട്ടി ഗവർണർ ഉടക്കിയാൽ അത് വിവാദമായേക്കും. തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ ചർച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് ഈ നീക്കം ഉപേക്ഷിച്ചത്.
ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴയിൽ നിന്നുള്ള മുതിർന്ന നേതാവുമായ ടി.കെ. ദേവകുമാറിനെ ബോർഡ് പ്രസിഡന്റാക്കാൻ സിപിഎം സജീവമായി പരിഗണിക്കുന്നു. വിളപ്പിൽ രാധാകൃഷ്ണൻ സിപിഐ പ്രതിനിധിയായി ബോർഡ് അംഗമാകും.
നാളെ (നവംബർ 7) ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇത് സംബന്ധിച്ച് നിർണായക തീരുമാനമെടുക്കും. ശബരിമല മണ്ഡല മകരവിളക്ക് നടത്തിപ്പിന് മുൻപരിചയമുള്ള പ്രസിഡന്റും അംഗങ്ങളും ഉണ്ടാകുന്നതാണ് ഉചിതമെന്ന് കണ്ടാണ് നേരത്തെ കാലാവധി നീട്ടാൻ ആലോചിച്ചിരുന്നത്.