പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിറ്റ വകയിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിജിലൻസ് എസ്.പി. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയിൽ 36,24,000 രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ.(Sabarimala ghee scam, Vigilance registers case)
ഭക്തർക്ക് വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോർഡിന്റെ ഔദ്യോഗിക അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു പാക്കറ്റിന് 100 രൂപ നിരക്കിൽ 13,67,900 രൂപയാണ് ഈ ഇനത്തിൽ മാത്രം നഷ്ടമുണ്ടായത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്‌പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ടെമ്പിൾ സ്‌പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങി വിൽപനയ്ക്ക് നൽകുന്ന പാക്കറ്റുകളുടെ എണ്ണവും അക്കൗണ്ടിലെ തുകയും തമ്മിലുള്ള പൊരുത്തക്കേടാണ് ദേവസ്വം വിജിലൻസ് ആദ്യം കണ്ടെത്തിയത്.