പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ വൻ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന ശക്തമാക്കി. സന്നിധാനത്തെ ദേവസ്വം ഓഫീസ്, നെയ്യ് കൗണ്ടർ ഉൾപ്പെടെ നാല് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. ഇതോടൊപ്പം തന്നെ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നുണ്ട്.(Sabarimala ghee scam, Vigilance inspection at Sannidhanam)
ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നെയ്യ് വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.