തിരുവനന്തപുരം: ഇരുനൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള 'വട്ടവിള സുരേഷ് റോഡ്', ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.(Road acquisition controversy, Human Rights Commission seeks explanation from Collector)
പരാതിയിലെ പ്രധാന വിവരങ്ങൾ
നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം. റോഡ് ഏറ്റെടുത്ത റെയിൽവേ 40 അടി താഴ്ചയിൽ കുഴിച്ച് ഗതാഗത സ്വാതന്ത്ര്യം പൂർണമായി തടസ്സപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി: റെയിൽവേ വികസനം നാട്ടുകാരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചെന്നും നാട്ടുകാരുടെ ഗതാഗത സ്വാതന്ത്ര്യം പൂർണ്ണമായി തടസ്സപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ അംഗീകരിച്ചില്ല. നേമം എം.എൽ.എയ്ക്ക് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ തഹസിൽദാർ സ്ഥലപരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തു വിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
നേമം ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്. അനിൽകുമാർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. റെയിൽവേ ഏറ്റെടുത്ത റോഡിന് പകരം നാട്ടുകാർക്ക് പുതിയ റോഡ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.