
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ജനവാസ മേഖലയിൽ നായ്ക്കളെ വീട്ടിനുള്ളിൽ കൂട്ടത്തോടെ വളർത്തുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. അടൂര്‍ അന്തിച്ചിറയിൽ രണ്ടു വാടക വീടുകളിലാണ് നൂറിലധികം നായയെ വളർത്തുന്നത്. നായ്ക്കളുടെ കുര കാരണം പ്രദേശവാശികൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും അസഹനീയമായ ദുര്‍ഗന്ധമാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു.
കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനും പഴയ വീട്ടിലും പുതിയ വീട്ടിലുമായാണ് നായ്ക്കളെ വളർത്തുന്നത്. പലതവണ പഞ്ചായത്ത് ഇടപെട്ട് ഇവരോട് നായ്ക്കളെ മാറ്റണമെന്നും നാട്ടുകാരുടെ പ്രശ്നം പരിഹരിക്കാമെന്നും ആവശ്യപ്പെട്ടിരുന്നു.പക്ഷെ ഇതുവരെയും യാതൊരു നടപടിയും ഇവര്‍ സ്വീകരിച്ചിട്ടില്ല.
നായ്ക്കളുടെ വിസര്‍ജ്യമടക്കമുള്ള മാലിന്യം കൊണ്ടുപോയി കനാലിന് സമീപത്താണ് ഇവർ തള്ളുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധവുമായി സ്ഥലത്ത് നാട്ടുകാരെത്തിയപ്പോള്‍ നായ്ക്കളെയടക്കം വിഷം നൽകി കൊല്ലാമെന്നും തങ്ങളും ഒപ്പം മരിക്കുമെന്നും ഭീഷണി ഇവർ ഭീഷണി മുഴക്കും.നാട്ടുകാർക്കൊപ്പം പഞ്ചായത്തിനും ഈ നായ വളർത്തൽ കേന്ദ്രം കൊണ്ട് വലിയ തലവേദനയാണുള്ളത്.