തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന വിമർശനവുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തെത്തി.(Reservation for differently-abled, Christian churches say the government’s wisdom has come too late)
സർക്കാർ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും, ഇത് വൈകി വന്ന വിവേകമാണെന്ന് സഭകൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ മുൻ നിലപാടിലെ മാറ്റം തിരഞ്ഞെടുപ്പ് പ്രീണനമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കുടുംബങ്ങളെ നശിപ്പിക്കുന്ന മദ്യനയത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത സർക്കാർ, ഭിന്നശേഷി സംവരണ വിഷയം പതുക്കെയാക്കി. മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച വേദനാജനകമായ നിലപാട് സമരം ചെയ്യാതെ തന്നെ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



