തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ.(Rape case, Rahul Mamkootathil to appear before the Crime Branch again today)
കേസിൽ നിർണ്ണായകമായ മൊബൈൽ ഫോണുകൾ കൈമാറാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ഫോണുകൾ വിറ്റുവെന്നും നഷ്ടപ്പെട്ടെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. എന്നാൽ, ഫോണുകളും പാസ്‌വേഡുകളും കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ചോദ്യം ചെയ്യലുമായി രാഹുൽ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും പല നിർണ്ണായക ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ആദ്യ പീഡനക്കേസിൽ ഹൈക്കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത് ചില ഉപാധികളോടെയാണ്.
ഫെബ്രുവരി 16 മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണം. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തേക്ക് പോകാൻ പാടില്ല.



