പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും കോടതി ജാമ്യ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.(Rahul Mamkootathil's bail application in court today)
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട രാഹുലിനെ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനോട് എംഎൽഎ സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഈ വിവരം പോലീസ് ഇന്ന് കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നതെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിഭാഗം അഭിഭാഷകർ ഇന്ന് കോടതിയിൽ ശ്രമിക്കുക.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സൈബർ ഇടങ്ങളിലൂടെ അധിക്ഷേപിച്ചതിന് കോൺഗ്രസ് പ്രവർത്തകനും രാഹുലിന്റെ സുഹൃത്തുമായ ഫെനി നൈനാനെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തു. യുവതിയുടെ സ്വകാര്യ ചാറ്റുകൾ ഉൾപ്പെടെ പരസ്യപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെതിരെ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം രാഹുലിനെ വൈദ്യപരിശോധനയ്ക്കും കോടതി ഹാജരാക്കലിനുമായി കൊണ്ടുപോയപ്പോൾ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. പോലീസ് കസ്റ്റഡിക്ക് ശേഷം രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധമുണ്ടായി. ജയിലിലേക്ക് കൊണ്ടുപോയ വാഹനത്തിന് നേരെ ചീമുട്ടയേറുണ്ടായി.