പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി എംഎൽഎയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തി. അർദ്ധരാത്രിയിൽ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.(Rahul Mamkootathil was taken for medical examination, protest)
സംഘർഷ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ആശുപത്രിയിലെ വൈദ്യപരിശോധന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
എംഎൽഎയ്ക്കെതിരെ അയോഗ്യതാ നടപടികൾ ആലോചിച്ച് നിയമസഭ. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർച്ചയായി ബലാത്സംഗ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നും സ്പീക്കർ പറഞ്ഞു.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിഗുരുതര പരാമർശങ്ങളുമായി പോലീസ് അറസ്റ്റ് റിപ്പോർട്ട്. രാഹുൽ ഒരു 'സ്ഥിരം കുറ്റവാളി' ആണെന്നും എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയുടെ ജീവന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
എംഎൽഎ എന്ന പദവി ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും യുവതിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി അവരെ സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കാനും രാഹുൽ ശ്രമിച്ചേക്കാം. നേരത്തെയുള്ള കേസുകളിൽ 10 ദിവസത്തോളം ഒളിവിൽ പോയി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ചരിത്രം പ്രതിക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്കായി രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ ആശുപത്രി കവാടങ്ങൾ ഉപരോധിച്ചു. കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും പ്രതിഷേധക്കാരെ മറികടന്ന് രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് കയറ്റാൻ പോലീസ് ഏറെ പണിപ്പെട്ടു. വൈദ്യപരിശോധന കഴിഞ്ഞെങ്കിലും പുറത്തേക്കുള്ള രണ്ട് കവാടങ്ങളും പ്രതിഷേധക്കാർ വളഞ്ഞതോടെ രാഹുലിനെ പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആശുപത്രിയിൽ നിന്ന് പുറത്തെത്തിക്കാനായാൽ ഉടൻ തന്നെ രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. ഡിഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നടന്ന ചോദ്യം ചെയ്യലിൽ, തന്റെ ഐഫോണിന്റെ പാസ്‌വേഡ് വെളിപ്പെടുത്താൻ രാഹുൽ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഫോണുകൾ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു.
പരാതിക്കാരിയെ അറിയില്ലെന്നും ഇമെയിൽ വഴിയുള്ള പരാതി വ്യാജമാണെന്നുമാണ് രാഹുൽ ആദ്യം നിലപാടെടുത്തത്. എന്നാൽ പോലീസ് ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ യുവതിയെ അറിയാമെന്ന് രാഹുൽ സമ്മതിച്ചു. ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ഉഭയസമ്മതപ്രകാരമായിരുന്നു എന്നുമാണ് രാഹുൽ പോലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2024 ഏപ്രിലിൽ നടന്ന ക്രൂരമായ പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ, കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് രാഹുൽ അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ തയ്യാറായില്ലെന്ന വിവരവും പരാതിയിലുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ സൈബർ, ഫോറൻസിക്, വിരലടയാള വിദഗ്ധർ ക്യാമ്പിലെത്തി. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് ശേഖരിച്ച തെളിവുകളും രാഹുലിന്റെ ഡിജിറ്റൽ രേഖകളും ഒത്തുനോക്കാനാണ് ഇവരെ എത്തിച്ചത്. വിദേശത്തുള്ള പരാതിക്കാരി അടുത്ത ദിവസം നാട്ടിലെത്തി നേരിട്ട് മൊഴി നൽകുമെന്നാണ് സൂചന. ഇത് കേസിൽ നിർണ്ണായകമാകും.