പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിഗുരുതര പരാമർശങ്ങളുമായി പോലീസ് അറസ്റ്റ് റിപ്പോർട്ട്. രാഹുൽ ഒരു 'സ്ഥിരം കുറ്റവാളി'ആണെന്നും എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. (Rahul Mamkootathil is a habitual offender, Police arrest report released)
പരാതിക്കാരിയുടെ ജീവന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. എംഎൽഎ എന്ന പദവി ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും യുവതിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി അവരെ സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കാനും രാഹുൽ ശ്രമിച്ചേക്കാം.
നേരത്തെയുള്ള കേസുകളിൽ 10 ദിവസത്തോളം ഒളിവിൽ പോയി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ചരിത്രം പ്രതിക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്കായി രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ ആശുപത്രി കവാടങ്ങൾ ഉപരോധിച്ചു. കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും പ്രതിഷേധക്കാരെ മറികടന്ന് രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് കയറ്റാൻ പോലീസ് ഏറെ പണിപ്പെട്ടു.
വൈദ്യപരിശോധന കഴിഞ്ഞെങ്കിലും പുറത്തേക്കുള്ള രണ്ട് കവാടങ്ങളും പ്രതിഷേധക്കാർ വളഞ്ഞതോടെ രാഹുലിനെ പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആശുപത്രിയിൽ നിന്ന് പുറത്തെത്തിക്കാനായാൽ ഉടൻ തന്നെ രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.