പത്തനംതിട്ട: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ 3 ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച 7 ദിവസത്തെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജനുവരി 15-ന് വൈകിട്ട് 5 മണിക്ക് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.(Rahul Mamkootathil in 3-day SIT custody as per directed by the court)
പ്രതിയെ ആദ്യം പത്തനംതിട്ട എ.ആർ ക്യാമ്പിലേക്കാണ് കൊണ്ടുപോകുന്നത്. രാഹുലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി എടുത്തത് ചട്ടവിരുദ്ധമാണ്. മൂന്ന് ദിവസത്തിനകം മൊഴിയിൽ ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചില്ല.
അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാക്ഷികൾ വേണമെന്ന മിനിമം നിബന്ധന പാലിച്ചില്ല. അറസ്റ്റിനുള്ള യഥാർത്ഥ കാരണം പ്രതിയെ ബോധ്യപ്പെടുത്തിയില്ല. തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു കേസിൽ അറസ്റ്റ് തടയുകയും മറ്റൊന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്നാമതൊരു 'കെട്ടിച്ചമച്ച' കേസുമായി പോലീസ് വരുന്നതെന്ന് ഇവർ പറഞ്ഞു.
പീഡന ദൃശ്യങ്ങൾ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്താൻ കസ്റ്റഡി അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അറസ്റ്റ് മെമ്മോയിൽ പ്രതി എന്തുകൊണ്ട് ഒപ്പിട്ടില്ലെന്ന് കോടതി ആരാഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം ഭാഗികമായി പരിഗണിച്ച കോടതി, ഏഴ് ദിവസത്തെ കസ്റ്റഡി എന്ന ആവശ്യം തള്ളുകയും പകരം മൂന്ന് ദിവസം അനുവദിക്കുകയും ചെയ്തു.