പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായി ഒരാഴ്ച പിന്നിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.(Rahul Mamkootathil approaches Pathanamthitta District Sessions Court seeking bail, petition to be considered tomorrow)
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്നും പരാതിക്കാരിയുടെ മൊഴിയിൽ വിശ്വസനീയമായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തിയ മൊഴിയിൽ ഡിജിറ്റൽ ഒപ്പ് ഇട്ടിട്ടുണ്ടെന്നും എംബസി മുഖേനയുള്ള നടപടിക്രമങ്ങൾ ശരിയാണെന്നും കോടതി വ്യക്തമാക്കി.
ഇരയ്ക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങൾ ഭീഷണിയായി കണക്കാക്കപ്പെട്ടു. ജാമ്യം നൽകിയാൽ അധികാരം ഉപയോഗിച്ച് ഇരയെ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. നിലവിൽ മറ്റ് രണ്ട് ബലാത്സംഗ കേസുകൾ കൂടി രാഹുലിനെതിരെ ഉള്ളത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും അറസ്റ്റ് നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകർ പ്രധാനമായും വാദിക്കുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.