വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിക്കുന്ന നൂറ് വീടുകളുടെ ഒന്നാം ഘട്ട ശിലാസ്ഥാപനം രാഹുൽ ഗാന്ധി നിർവഹിച്ചു. കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.(Rahul Gandhi laid the foundation stone for housing project in Wayanad)
ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് ഞാൻ സാക്ഷിയാണ്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ മനുഷ്യർ പരസ്പരം സഹായിക്കുന്ന കാഴ്ച ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. സമാനതകളില്ലാത്ത ഈ ധീരതയ്ക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. വയനാടിന്റെ മണ്ണിൽ തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.
കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മിൽ ചെറിയൊരു വാഗ്വാദം നടന്നിരുന്നു. എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ ആ പിണക്കം പെട്ടെന്ന് അപ്രത്യക്ഷമായി. അതാണ് വയനാടിന്റെ മാന്ത്രികതയും ഇവിടുത്തെ ജനങ്ങളുടെ സ്നേഹവും, രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണ്. അതിജീവിതരുടെ പേരെടുത്ത് പറഞ്ഞാണ് പ്രിയങ്ക സംസാരിച്ചത്. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തുവെന്നും. സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. 100 വീടുകളാണ് കോൺഗ്രസ് വിഭാവനം ചെയ്യുന്നത്. 50 വീടുകളുടെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

