

മലപ്പുറം:കെ എഫ് സി വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ എട്ട് മണിക്കൂറോളം നീണ്ട ഇഡി ചോദ്യംചെയ്യലിന് പിന്നാലെ പി.വി. അൻവർ മുഖ്യമന്ത്രിക്കെതിരെ നേരിട്ട് രംഗത്തെത്തി. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നും അൻവർ ആരോപിച്ചു.(PV Anvar against CPM after ED questioning on KFC scam case)
"നിരീക്ഷകരെ ആവശ്യമുണ്ട്. ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം. ക്യാപ്‌സൂൾ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷിക്കാവൂ..." എന്ന് തുടങ്ങുന്ന അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ് നേതൃത്വത്തെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു.
ഒൻപത് കോടി രൂപ വായ്പയെടുത്തതിൽ ഭൂരിഭാഗവും തിരിച്ചടച്ചിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ വിജിലൻസ് തട്ടിപ്പായി ചിത്രീകരിച്ച് എഫ്.ഐ.ആർ ഇട്ടത് തന്നെ കുരുക്കാനാണെന്ന് അദ്ദേഹം വിശദീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 'പിണറായിസത്തെ' അവസാനിപ്പിക്കാൻ താൻ യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ അൻവർ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായാണ് പ്രവർത്തിക്കുന്നത്.