പാലക്കാട്: അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.(Protests in Farmer's suicide in Attappadi)
കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതൻ രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നാണ് പ്രധാന ആരോപണം. അതേസമയം, ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് ഇന്നലെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽനിന്ന് തണ്ടപ്പേര് കിട്ടാത്തതിലുള്ള മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.