പത്തനംതിട്ട: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സെഷൻസ് കോടതി, കേസിന്റെ തുടരന്വേഷണത്തിനായി കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്.(Procedures not followed, More details in Rahul Mamkootathil's bail order revealed)
രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിൽ കൃത്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. പീഡനം നടന്നുവെന്ന് പറയുന്ന തീയതിയും പരാതി നൽകിയ തീയതിയും തമ്മിൽ ഒരു വർഷവും ഒൻപത് മാസവുമുള്ള വലിയ കാലതാമസമുണ്ട്. പ്രതിഭാഗത്തിന്റെ ഈ വാദം കോടതി ഗൗരവമായി പരിഗണിച്ചു.
കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളില്ലാത്തതും പരാതിക്കാരി നിലവിൽ വിദേശത്തായതും പരിഗണിക്കുമ്പോൾ, പ്രതി ജാമ്യത്തിലിറങ്ങുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താൻ കാരണമാകുമെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണയുടെ അടുത്ത ഘട്ടങ്ങളിൽ വിശദമായി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയ വഴി പരാതിക്കാരിക്കെതിരെ ഭീഷണിയോ മറ്റ് അധിക്ഷേപങ്ങളോ പാടില്ല എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.