തൃശ്ശൂർ: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.(Private hospital nurses to go on strike tomorrow, Demand on minimum wage)
നിലവിൽ 20,000 രൂപയാണ് നഴ്സുമാരുടെ കുറഞ്ഞ വേതനം. വർഷങ്ങളായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു. മിനിമം വേതനം ഉയർത്തുന്ന കാര്യത്തിൽ സർക്കാർ ഉത്തരവിറക്കാൻ മടിക്കുകയാണെന്ന് യു.എൻ.എ ദേശീയ അധ്യക്ഷൻ കുറ്റപ്പെടുത്തി.
ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടാതിരിക്കാൻ മൂന്നിലൊന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിക്കും. ബാക്കിയുള്ളവർ സമരത്തിൽ പങ്കെടുക്കും. തൃശ്ശൂരിൽ പണിമുടക്കിന്റെ ഭാഗമായി ‘അവകാശ പ്രഖ്യാപന സമ്മേളനം’ നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്ന് ജാസ്മിൻ ഷാ പറഞ്ഞു.
ആശുപത്രികളിൽ നഴ്സുമാരും രോഗികളും തമ്മിലുള്ള കൃത്യമായ അനുപാതം പാലിക്കാത്തതാണ് ഇത്തരം പിഴവുകൾക്ക് കാരണം. പലപ്പോഴും ചികിത്സാപ്പിഴവുകൾ സംഭവിക്കുമ്പോൾ ഡോക്ടർമാർ ഉത്തരവാദിത്തം നഴ്സുമാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

