തിരുവനന്തപുരം: 140 കിലോമീറ്റർ ദൂരപരിധിയിൽ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ വിഷയത്തിൽ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കളയണമെന്ന് ബസുടമകൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.(Private bus owners in Supreme Court against Kerala government)
സംസ്ഥാന സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും, ഇത് നിയമവിരുദ്ധമായ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണെന്നും ബസുടമകൾ ആരോപിക്കുന്നു.
സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും, വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ധൃതിപ്പെട്ട് ഉത്തരവിറക്കിയത് എന്നും ഇവർ പറയുന്നു.
പല റൂട്ടുകളിലും സർവീസ് നടത്താൻ ആവശ്യമായ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ഇല്ല എന്നും, കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും വിശദമായി പരിഗണിച്ച ശേഷമാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത് എന്നും പറയുന്ന ഇവർ, കെ.എസ്.ആർ.ടി.സി.യുടെ സ്റ്റേ ആവശ്യം കോടതി അംഗീകരിക്കരുത് എന്നും ആവശ്യപ്പെട്ടു.