കൊച്ചി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും ദേശീയപാത 66-ന്റെ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ സമർപ്പണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നാവികസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, അവിടെ നിന്ന് റോഡ് മാർഗ്ഗം ആദ്യ പരിപാടി നടക്കുന്ന മറൈൻ ഡ്രൈവിലേക്ക് തിരിച്ചു.(PM Modi in Kochi, 5 Congress leaders in preventive custody)
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് അഞ്ച് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെപിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിലെ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് തങ്ങളെ അകാരണമായി പിടികൂടിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും സർക്കാർ അടിച്ചമർത്തുകയാണെന്ന് ഡിസിസി നേതൃത്വം കുറ്റപ്പെടുത്തി. കൊച്ചിയിൽ ഇന്ന് പതിനായിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
തലപ്പാടി-ചെങ്കള ആറുവരിപ്പാതയുടെയും കോഴിക്കോട് ബൈപ്പാസിന്റെയും ഉദ്ഘാടനം, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളുടെ സമർപ്പണം എന്നിവ നിർവ്വഹിക്കുന്ന മോദി, മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പരിപാടിയിലും സംസാരിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ്.

