വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സി.പി.എം ഏജന്റുമാരാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan’s statement should also be taken in the Sabarimala gold theft case, says VD Satheesan )
യുഡിഎഫ് നേതാവ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. എന്നാൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം നാല് ദിവസത്തിന് ശേഷമാണ് പുറത്തുവന്നത്. ഇത് അന്വേഷണത്തിലെ പക്ഷപാതമാണ് കാട്ടുന്നത്. ശബരിമല കൊടിമരത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ച് അഭിനന്ദിച്ച കാര്യമാണിത്. അന്വേഷണത്തെ പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി 3.0 എന്ന് കേൾക്കുമ്പോൾ ജനങ്ങൾ തലയിൽ കൈവെക്കുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദനെപ്പോലെയുള്ള സാംസ്കാരിക പ്രവർത്തകർ തുറന്നു പറയുന്നത് ജനങ്ങളുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് നൽകുന്ന സഹായത്തിൽ അപാകതയുണ്ട്. വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സിഎംഡിആർഎഫിലേക്ക് പണം നൽകരുതെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്രചാരണമാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികൾക്കിടയിൽ വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.



