പെരുമ്പാവൂർ: സ്വന്തം പെൺമക്കൾക്ക് നേരെയുണ്ടായ ക്രൂരമായ ലൈംഗിക അതിക്രമവും അവർക്ക് ലഹരി പദാർത്ഥങ്ങൾ നൽകിയ വിവരവും ബോധപൂർവ്വം ഒളിച്ചുവെച്ചുവെന്ന് ആരോപിച്ച് പോലീസ് ചാർജ് ചെയ്ത കേസിൽ നിരപരാധിയായ അമ്മയെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടു (Perumbavoor court verdict POCSO). പൊലീസിന്റെ തെറ്റായ കണ്ടെത്തലുകളെയും അന്വേഷണത്തെയും തുടർന്ന് ‘മീനു’ എന്ന അമ്മയ്ക്ക് 83 ദിവസത്തോളമാണ് വിചാരണത്തടവുകാരിയായി ജയിലിൽ കഴിയേണ്ടി വന്നത്.
ഇരകളായ രണ്ട് പെൺമക്കളെ ഇവരുടെ രണ്ടാം ഭർത്താവ് 2022 മുതൽ 2025 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിച്ച വിവരവും മദ്യം നൽകിയ വിവരവും ഈ അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു കുറുപ്പംപടി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. സ്‌കൂൾ അധ്യാപിക ഇടപെട്ട് 2025 മാർച്ച് 19-ന് പൊലീസിൽ വിവരമറിയിക്കുന്നത് വരെ അമ്മ ഈ വിവരങ്ങളെല്ലാം മനഃപൂർവ്വം മറച്ചുവെച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, പെരുമ്പാവൂർ കോടതിയിൽ നടന്ന അതിവേഗ വിചാരണയ്ക്കൊടുവിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം പൂർണ്ണമായും തകർന്നു വീണു. രണ്ടാം ഭർത്താവ് നടത്തിയ ക്രൂരതകളെക്കുറിച്ച് അമ്മയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്നതിന് യാതൊരുവിധ വാമൊഴി തെളിവുകളോ രേഖാമൂലമുള്ള തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി ശക്തമായി നിരീക്ഷിച്ചു.
അമ്മയ്ക്കെതിരായ കുറ്റങ്ങൾ കേവലം അനുമാനങ്ങളുടെ പുറത്ത് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തികച്ചും അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സമർത്ഥിച്ചു. ഈ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ച കോടതി, പ്രോസിക്യൂഷന് കുറ്റങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെ കുറ്റവിമുക്തയാക്കി വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നിലവിൽ സർക്കാർ ഷെൽട്ടർ ഹോമിൽ കഴിയുന്ന തന്റെ മക്കളെ തന്നോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുൻപാകെ അമ്മ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതിഭാഗത്തിനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. അജയ് കൃഷ്ണൻ എസ്, അഡ്വ. പാർവ്വതി കൃഷ്ണ എന്നിവരാണ് കോടതിയിൽ ഹാജരായത്.
Story Summary: The Perumbavoor Fast Track Special Court acquitted a mother named Meenu, who was wrongfully imprisoned for 83 days on charges of concealing sexual abuse and drug/alcohol force-feeding of her two daughters by their stepfather between 2022 and 2025. The Kuruppampady police alleged she hid the crime until a school teacher reported it on March 19, 2025. However, the court observed that the prosecution failed to provide any oral or documentary evidence, concluding the charges were based on mere assumptions. Following her acquittal, the mother applied to the CWC to reclaim custody of her children from the shelter home.

