പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി സുഹൈൽ (20) പോലീസ് പിടിയിലായി (Pantheerankavu POCSO Case). ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ മഹാരാഷ്ട്രയിലെ പാന്തർപൂരിലുള്ള ചേരിയിൽ നിന്നാണ് പന്തീരാങ്കാവ് പോലീസും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
പന്തീരാങ്കാവിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 16 വയസ്സുള്ള യുപി സ്വദേശിനിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്ന സുഹൈൽ, വീട്ടിൽ മുതിർന്നവർ ഇല്ലാത്ത സമയം നോക്കി അതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി നാട്ടിൽ നിന്ന് കടന്നുകളഞ്ഞു. അന്വേഷണം ഭയന്ന് തന്റെ മൊബൈൽ ഫോണും സിം കാർഡും ഉപേക്ഷിച്ചാണ് ഇയാൾ ഒളിവിൽ പോയത്. ഇത് പോലീസിന് തുടക്കത്തിൽ വെല്ലുവിളിയായിരുന്നു.
പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച അന്വേഷണസംഘം ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെത്തുകയും പ്രാദേശിക പോലീസിന്റെ സഹായത്തോടെ ചേരിയിൽ നിന്ന് പ്രതിയെ വലയിലാക്കുകയുമായിരുന്നു.
പന്തീരാങ്കാവ് ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒ മനാഫ്, എ.സി.പി സ്ക്വാഡ് അംഗം സുഭീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



