
അൻവർ ഷരീഫ്
കൊണ്ടോട്ടി : പള്ളിക്കൽ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോണീരി മാട്ടിൽ, ബിൽഡിങ് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി ചെങ്കൽ ഖനനം (Quarrying) നടത്തുന്നതായി പ്രദേശവാസികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി .എന്നാൽ സ്റ്റോപ്പ് നൽകിയിട്ടും ഖനനപ്രവർത്തി തുടരുന്നതായി നാട്ടുകാർ പറയുന്നു. ഖനനം നടത്തിയ ചെങ്കല്ല് സ്ഥലം നിരപ്പാക്കുന്നതിൻ്റെ മറവിൽ മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപകമായി കടത്തിക്കൊണ്ടു പോവുകയാണ് എന്നും നാട്ടുകാർ പറയുന്നു.വ്യാവസായിക അടിസ്ഥാനത്തിലുള്ള ചെങ്കൽ ഖനനത്തിൽ അഞ്ചു മീറ്റർ പോലും ദൂരപരിധിയില്ലാത്ത സ്ഥലത്ത് നടക്കുന്ന ഖനനം തൊട്ടടുത്ത വീട്ടുകാർക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്നു എന്നും, കുട്ടികൾ ഉറങ്ങിക്കിടന്നാൽ ഞെട്ടി ഉണരുന്നു എന്നും വെള്ളത്തിന് വളരെയേറെ ബുദ്ധിമുട്ടുള്ള സ്ഥലമായ ഇവിടെ ഖനനം നടക്കുന്നതുമൂലം വ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും എന്നും നാട്ടുകാർ പറയുന്നു.
ബിൽഡിംഗ് നിർമ്മാണത്തിന് സൈറ്റ് നിരപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെങ്കൽ ഖനനം നടത്തുന്നത് എന്നാൽ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ പുറത്തേക്ക് കയറ്റിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ജനങ്ങൾ വളരെയേറെ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്ത് യാതൊരു അടിസ്ഥാനത്തിലും അധികൃതർ അനുമതി നൽകരുത് എന്നും അനുമതി നൽകിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രദേശവാസികൾ പറയുന്നു.ചെങ്കല്ല് കയറ്റിവരുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡിലൂടെ ആണ് പിഡബ്ല്യുഡി റോഡിലേക്ക് എത്തുന്നത് രാവിലെയും വൈകിട്ടും സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്നുണ്ട് എന്നും രക്ഷിതാക്കൾ പറയുന്നു.