ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.(Opposition justifies those who abuse women, Chief Minister)
ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്. അവരോടൊപ്പം നിൽക്കുക എന്നത് ബോധപൂർവ്വമായ നിലപാടാണ്, മുഖ്യമന്ത്രി പറഞ്ഞു. കപ്പ് കൈയിലെത്തിയത് യാദൃശ്ചികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളെ ഈ സംഭവവുമായി താരതമ്യം ചെയ്യുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കേവലം കുടുംബ പ്രശ്നങ്ങളാണെന്നും അദ്ദേഹത്തിന്റെ ഭാര്യ പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ നിലപാടുകൾ സാംസ്കാരിക കേരളത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്ന സംഘമായി പ്രതിപക്ഷം മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

