കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.എൽ.ഒ.മാർക്ക് അതികഠിനമായ ജോലിഭാരമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.(Opposition is helping BJP, MV Govindan on BLO's suicide)
"ബി.എൽ.ഒ.യുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന ആരോപണം അസംബന്ധമാണ്. ഈ ആരോപണം ബി.ജെ.പി.യെ സഹായിക്കാനാണ്. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ്," എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുത്, അതിനായി സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാട്ടത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അജണ്ട ബി.ജെ.പി.യെ സഹായിക്കുകയാണെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. "അനീഷിൻ്റെ അച്ഛൻ തന്നെ ജോലി സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിതാവ് പറഞ്ഞത് വി.ഡി. സതീശന് വിശ്വസിക്കാൻ ആകില്ലേ? എങ്ങനെയെങ്കിലും മരണം സി.പി.എമ്മിൻ്റെ തലയിൽ കെട്ടിവെക്കാനാണ് സതീശൻ്റെ ശ്രമം. കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല ആർ.എസ്.എസ്. പറയുന്നതാണ് പഥ്യം," കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.