തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നു.(Nurses go on strike again, Strike in 26 private hospitals from today)
മിനിമം വേതനം 40,000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യത്തിൽ മാനേജ്‌മെന്റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചർച്ചകൾ അലസാൻ കാരണമായത്. ശമ്പള കാര്യത്തിൽ ധാരണയാകാത്ത 26 ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ സമരം നടക്കുക. മറ്റ് ആശുപത്രികളിൽ നിലവിൽ സേവനം ലഭ്യമായിരിക്കും.
ഭൂരിഭാഗം ആശുപത്രികളിലും വേതന കാര്യത്തിൽ ധാരണയായതിനാൽ രോഗികൾക്ക് ആ കേന്ദ്രങ്ങളെ സമീപിക്കാമെന്നും സമരം കാരണം പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യു എൻ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.നഴ്‌സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്.

