കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.(Not a new decision, Minister MB Rajesh on bar timings change)
ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് നേരത്തെ തന്നെ രാത്രി 12 വരെ അനുമതിയുണ്ടായിരുന്നു. ഇത് മറ്റു ബാറുകൾക്ക് നൽകാത്തത് വിവേചനമാണെന്ന പരാതി പരിഹരിക്കാനാണ് ഈ നടപടി. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തന സമയം കൂടി പരിഗണിച്ചാണ് തീരുമാനം.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ലൈസൻസ് ഫീസാണ് ഈടാക്കുന്നത്. ഈ ഫയൽ നീക്കത്തെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് എടുത്തിരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ഒക്ടോബറിൽ വരേണ്ടിയിരുന്ന ഉത്തരവ് സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. സർക്കാരിന്റെ നയം മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ്. ബാറുകൾ ഒരു മണിക്കൂർ നേരത്തെ അടച്ചതുകൊണ്ട് മാത്രം മദ്യവർജ്ജനം നടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മന്ത്രി വിമർശിച്ചു.



