പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കടുത്ത പരാമർശങ്ങളാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. പ്രതി ഒരു 'സ്ഥിരം കുറ്റവാളി' (Habitual Offender) ആണെന്ന് പോലീസ് റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നു.(Non-cooperative to the investigation, Remand report against Rahul Mamkootathil)
പ്രതിക്ക് ജാമ്യം നൽകിയാൽ പുറത്തിറങ്ങി അതിജീവിതമാരെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും പോലീസ് ആശങ്കപ്പെടുന്നു. പ്രതി എംഎൽഎ ആയതിനാൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും നിർണ്ണായക തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്.
ചോദ്യം ചെയ്യലിനോട് രാഹുൽ മാങ്കൂട്ടത്തിൽ സഹകരിക്കുന്നില്ല. കസ്റ്റഡിയിലെടുത്ത തന്റെ ഐഫോണിന്റെ ലോക്ക് തുറക്കാൻ അദ്ദേഹം തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ മറച്ചുവെക്കാനാണ് ഇത്തരത്തിൽ വിസമ്മതിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണ്.