കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി.(No more contesting in elections, says Shreyams Kumar)
തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണി മര്യാദകൾ ലംഘിച്ച് എൽ.ഡി.എഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർ.ജെ.ഡി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണൻ ആർ.ജെ.ഡിക്ക് നൽകിയ രാഷ്ട്രീയ ഉറപ്പുകൾ പാലിക്കാൻ ഇപ്പോഴത്തെ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ കൂടുതൽ സീറ്റുകൾക്ക് ആർ.ജെ.ഡിക്ക് അർഹതയുണ്ട്. പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള പരിഗണന ഇപ്പോൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



