കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി ജനങ്ങളെ വഞ്ചിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് അതിവേഗ പാതകൾ അനുവദിക്കുമ്പോൾ കേരളത്തിന് അത് ആവശ്യമില്ലെന്ന റെയിൽവേ മന്ത്രിയുടെ നിലപാട് സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശിച്ചതനുസരിച്ചാണ് ഡിപിആർ തയ്യാറാക്കാൻ ഓഫീസ് തുറന്നതെന്ന ഇ. ശ്രീധരന്റെ അവകാശവാദം തള്ളിക്കളയുന്നു. കേന്ദ്ര റെയിൽവേ മന്ത്രി പോലും അനുകൂല നിലപാട് എടുക്കാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ജനങ്ങളെ പറ്റിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
അതിവേഗ പാത സംബന്ധിച്ച് റെയിൽവേയുടെ ഭാഗത്തുനിന്ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പൊന്നാനിയിൽ അതിവേഗ റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കുന്നതിനായി ഇ. ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. എന്നാൽ റെയിൽവേ മന്ത്രാലയമോ സംസ്ഥാന സർക്കാരോ ഈ നീക്കത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെ-റെയിൽ പദ്ധതിക്ക് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയാണിതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

