തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ വ്യാപക അക്രമം. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്തു. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.(Musical troupe’s equipment were broken for not alloweing to dance)
ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ നൃത്തം ചെയ്യാൻ ശ്രമിച്ച യുവാക്കളെ സംഘാടകർ തടഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പരിപാടി അവസാനിച്ചതിന് പിന്നാലെ സംഘം ചേർന്നുവന്ന അക്രമികൾ ലക്ഷങ്ങൾ വിലവരുന്ന സ്പീക്കറുകളും മറ്റ് വിലപിടിപ്പുള്ള ശബ്ദസംവിധാനങ്ങളും അടിച്ചുതകർത്തു. സ്റ്റേജിലെ ഉപകരണങ്ങൾ വലിച്ചെറിയുകയും സംഘാടകരുടെ വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു.
അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്ത് പോലീസുകാർ ഉണ്ടായിരുന്നെങ്കിലും അവർ ഇടപെട്ടില്ലെന്ന് സംഘാടകരും ട്രൂപ്പ് അംഗങ്ങളും പരാതിപ്പെട്ടു. അക്രമികളെ തടയാനോ ഉപകരണങ്ങൾ സംരക്ഷിക്കാനോ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.



