തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുകയും ചെയ്തു. വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിന്റെ സസ്‌പെൻഷൻ ഒഴിവാക്കി തിരിച്ചെടുക്കാനുള്ള നീക്കമാണ് പൊട്ടിത്തെറിക്ക് കാരണം.(Moves to reinstate leader accused of sexual assault, Congress erupts in Neyyattinkara)
മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം ജനറൽ സെക്രട്ടറി മിഷ, ജയ, ഉഷ ഉൾപ്പെടെയുള്ള പത്തോളം പേരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. നഗരസഭ കൗൺസിലറും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്‌ളിനെ കഴിഞ്ഞ മാസം 19-നാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും ജോസ് ഫ്രാങ്ക്‌ളിനെ തിരികെ എടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാറും നെയ്യാറ്റിൻകര സനലും കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ നീക്കത്തിലുള്ള ശക്തമായ പ്രതിഷേധമാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.
നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള യു.ഡി.എഫ്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ജോസ് ഫ്രാങ്ക്‌ളിൻ ഇടപെടുന്നതിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട മുൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നേതാവിനെ സംരക്ഷിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.