പത്തനംതിട്ട: 2022-ൽ പേവിഷബാധയേറ്റ് മരിച്ച പത്തനംതിട്ട പെരിനാട് സ്വദേശിനി അഭിരാമിയുടെ അമ്മ രജനി, തെരുവുനായ പ്രശ്നത്തിലെ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതിയെ സമീപിച്ചു. തെരുവുനായ ആക്രമണത്തിന്റെ ഇരകൾക്ക് ധനസഹായം നൽകണമെന്നും വാക്സീൻ ലഭ്യത ഉറപ്പാക്കണമെന്നുമാണ് രജനിയുടെ പ്രധാന ആവശ്യം.(Mother of 12-year-old girl from Pathanamthitta who died of rabies moves Supreme Court)
താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയാണെന്ന് രജനി ഹർജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെത്തുടർന്ന് പേവിഷബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണം. സംസ്ഥാനത്ത് റാബീസ് വാക്സീൻ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം. തെരുവുനായ പ്രശ്നം കൈകാര്യം ചെയ്യാൻ ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കണം എന്നിവയാണ് ഇവരുടെ ആവശ്യം.
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി പരിഗണിക്കുന്ന കേസിൽ കക്ഷി ചേരാനുള്ള അപേക്ഷ രജനിക്കുവേണ്ടി അഭിഭാഷകൻ വി.കെ. ബിജുവാണ് നൽകിയത്. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.