പത്തനംതിട്ട: അടൂർ കോടതി വളപ്പിൽ ഇരുപതിലേറെ തെരുവ് നായ്ക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നൽകി. ഇത്രയധികം നായ്ക്കൾ കോടതി പരിസരത്ത് കൂട്ടത്തോടെ എത്തിയത് അസാധാരണമാണെന്നും ഇവയെ ആരോ ഉപേക്ഷിച്ചതാണെന്നാണ് സംശയമെന്നും അഭിഭാഷകർ പറയുന്നു.(More than 20 stray dogs suspected of being abandoned in Adoor court premises)
ഇന്ന് രാവിലെ 11 മണിയോടെ കോടതി ചേർന്ന ഘട്ടത്തിലാണ് ഇരുപതിലേറെ നായ്ക്കൾ കൂട്ടമായി കോടതി പരിസരത്ത് തമ്പടിച്ചിരിക്കുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടത്. അത്രയേറെ നായ്ക്കൾ ഒരുമിച്ച് കോടതി വളപ്പിൽ എത്തുന്നത് അസാധാരണമായതിനാൽ, ആരെങ്കിലും ഇവയെ ഇവിടെ ഉപേക്ഷിച്ചതാണെന്ന സംശയമാണ് അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്.
നായ്ക്കൂട്ടം പരിസരത്ത് തുടരുന്നത് ഭീതി ഉണ്ടാക്കുന്ന സാഹചര്യത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ ഭയപ്പെട്ട് നിൽക്കുകയാണ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നൽകി.
നായ്ക്കളെ കോടതി വളപ്പിൽ നിന്ന് എത്രയും വേഗം സുരക്ഷിതമായി മാറ്റണമെന്നാണ് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഉടൻ തന്നെ നായ്ക്കളെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.